Home

26

യെഹേസ്കേൽ


123456789101112131415161718192021222324252627282930313233343536373839404142434445464748


30:1 --- യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

30:2 --- മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിൻ.

30:3 --- നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.

30:4 --- മിസ്രയീമിന്റെ നേരെ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.

30:5 --- കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.

30:6 --- യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

30:7 --- അവർ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.

30:8 --- ഞാൻ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.

30:9 --- ആ നാളിൽ ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്റെ നാളിൽ എന്നപോലെ അവർക്കു അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.

30:10 --- യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കയ്യാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.

30:11 --- ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.

30:12 --- ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.

30:13 --- യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.

30:14 --- ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും,

30:15 --- മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.

30:16 --- ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.

30:17 --- ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.

30:18 --- ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.

30:19 --- ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.

30:20 --- പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

30:21 --- മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.

30:22 --- അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാൻ അവന്റെ കയ്യിൽനിന്നു വീഴിച്ചുകളകയും ചെയ്യും.

30:23 --- ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.

30:24 --- ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവർ അവന്റെ മുമ്പിൽ ഞരങ്ങും.

30:25 --- ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കയ്യിൽ കൊടുത്തിട്ടു അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.

30:26 --- ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും.