Quran in Malayalam
45 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَ ۚ يَزِيدُ فِي الْخَلْقِ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
സര്‍വ സ്തുതിയും അല്ലാഹുവിന്. ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനും. സൃഷ്ടിയില്‍ താനിച്ഛിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
مَّا يَفْتَحِ اللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ ۚ وَهُوَ الْعَزِيزُ الْحَكِيمُ
അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.
يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്ന അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ദൈവമില്ല. പിന്നെയെങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിപ്പോകുന്നത്?
وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ
അവര്‍ നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അറിയുക: നിനക്കു മുമ്പും ധാരാളം ദൈവദൂതന്മാരെ കള്ളമാക്കി തള്ളിയിട്ടുണ്ട്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.
يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا ۖ وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ
മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഇഹലോക ജീവിതം നിങ്ങളെ ചതിക്കാതിരിക്കട്ടെ. പെരുംവഞ്ചകനായ ചെകുത്താനും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ.
إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ
തീര്‍ച്ചയായും ചെകുത്താന്‍ നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ നിങ്ങളവനെ ശത്രുവായിത്തന്നെ കാണുക. അവന്‍ തന്റെ സംഘത്തെ ക്ഷണിക്കുന്നത് അവരെ നരകാവകാശികളാക്കിത്തീര്‍ക്കാനാണ്.
الَّذِينَ كَفَرُوا لَهُمْ عَذَابٌ شَدِيدٌ ۖ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.
أَفَمَن زُيِّنَ لَهُ سُوءُ عَمَلِهِ فَرَآهُ حَسَنًا ۖ فَإِنَّ اللَّهَ يُضِلُّ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ ۚ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ
എന്നാല്‍ തന്റെ ചീത്തപ്രവൃത്തി ചേതോഹരമായി തോന്നുകയും അങ്ങനെ അതു നല്ലതായി കാണുകയും ചെയ്തവന്റെ സ്ഥിതിയോ? സംശയമില്ല; അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലുമാക്കുന്നു. അതിനാല്‍ അവരെക്കുറിച്ചോര്‍ത്ത് കൊടും ദുഃഖത്താല്‍ നീ നിന്റെ ജീവന്‍ കളയേണ്ടതില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَابًا فَسُقْنَاهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ النُّشُورُ
കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കുന്നു. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.
مَن كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ ۚ وَالَّذِينَ يَمْكُرُونَ السَّيِّئَاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُولَـٰئِكَ هُوَ يَبُورُ
ആരെങ്കിലും അന്തസ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്. നല്ല വാക്കുകള്‍ കയറിപ്പോകുന്നത് അവങ്കലേക്കാണ്. സല്‍പ്രവൃത്തികളെ അവന്‍ സമുന്നതമാക്കുന്നു. എന്നാല്‍ കുടിലമായ കുതന്ത്രങ്ങള്‍ കാണിക്കുന്നവര്‍ക്ക് കഠിനശിക്ഷയുണ്ട്. അവരുടെ കുതന്ത്രം തകരുകതന്നെ ചെയ്യും.
وَاللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَاجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِ إِلَّا فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
അല്ലാഹു നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍നിന്നും. അതിനുശേഷം അവന്‍ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല. ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല. അല്ലാഹുവിന് ഇതൊക്കെയും വളരെ എളുപ്പമാണ്.
وَمَا يَسْتَوِي الْبَحْرَانِ هَـٰذَا عَذْبٌ فُرَاتٌ سَائِغٌ شَرَابُهُ وَهَـٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى الْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
രണ്ടു ജലാശയങ്ങള്‍; അവയൊരിക്കലും ഒരേപോലെയല്ല. ഒന്ന് ശുദ്ധവും ദാഹമകറ്റുന്നതും കുടിക്കാന്‍ രുചികരവുമാണ്. മറ്റൊന്ന് ചവര്‍പ്പുള്ള ഉപ്പുവെള്ളവും. എന്നാല്‍ രണ്ടില്‍ നിന്നും നിങ്ങള്‍ക്കു തിന്നാന്‍ പുതുമാംസം ലഭിക്കുന്നു. നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങളും നിങ്ങളവയില്‍നിന്ന് പുറത്തെടുക്കുന്നു. അവ പിളര്‍ന്ന് കപ്പലുകള്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ക്കു കാണാം. അതിലൂടെ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹം തേടാനാണത്. നിങ്ങള്‍ നന്ദിയുള്ളവരാകാനും.
يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ
അവന്‍ രാവിനെ പകലില്‍ കടത്തിവിടുന്നു. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നു. സൂര്യചന്ദ്രന്മാര്‍ അവന്റെ അധീനതയിലാണ്. അവയെല്ലാം ഒരു നിശ്ചിത അവധിവരെ ചരിക്കുന്നു. അങ്ങനെയെല്ലാമുള്ള അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവന്റേതു മാത്രമാണ്. അവനെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരോ, ഈത്തപ്പഴക്കുരുവിന്റെ പാടപോലും അവരുടെ ഉടമസ്ഥതയിലില്ല.
إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങളവരെ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുക പോലുമില്ല. അഥവാ കേട്ടാലും നിങ്ങള്‍ക്ക് ഉത്തരമേകാന്‍ അവര്‍ക്കാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കും. അല്ലാഹുവല്ലാതെ ഇങ്ങനെ സൂക്ഷ്മജ്ഞാനിയെപ്പോലെ നിങ്ങള്‍ക്ക് ഇത്തരം വിവരംതരുന്ന ആരുമില്ല.
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനും.
إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തൂത്തുമാറ്റി പകരം പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരും.
وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ
അത് അല്ലാഹുവിന് ഒട്ടും പ്രയാസകരമല്ല.
وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَيْءٌ وَلَوْ كَانَ ذَا قُرْبَىٰ ۗ إِنَّمَا تُنذِرُ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ وَأَقَامُوا الصَّلَاةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِ ۚ وَإِلَى اللَّهِ الْمَصِيرُ
പാപഭാരം പേറുന്ന ആരും അപരന്റെ ഭാരം വഹിക്കുകയില്ല. ഭാരത്താല്‍ ഞെരുങ്ങുന്നവന്‍ തന്റെ ചുമട് വഹിക്കാനാരെയെങ്കിലും വിളിച്ചാല്‍ അതില്‍നിന്ന് ഒന്നുംതന്നെ ആരും ഏറ്റെടുക്കുകയില്ല. അതാവശ്യപ്പെടുന്നത് അടുത്ത ബന്ധുവായാല്‍പ്പോലും. നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക തങ്ങളുടെ നാഥനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അത് തന്റെ സ്വന്തം നന്മക്കുവേണ്ടി തന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്.
وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ
കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല.
وَلَا الظُّلُمَاتُ وَلَا النُّورُ
ഇരുളും വെളിച്ചവും സമമല്ല.
وَلَا الظِّلُّ وَلَا الْحَرُورُ
തണലും വെയിലും ഒരുപോലെയല്ല.
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല.
إِنْ أَنتَ إِلَّا نَذِيرٌ
നീയൊരു മുന്നറിയിപ്പുകാരന്‍ മാത്രം.
إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۚ وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.
وَإِن يُكَذِّبُوكَ فَقَدْ كَذَّبَ الَّذِينَ مِن قَبْلِهِمْ جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ وَبِالزُّبُرِ وَبِالْكِتَابِ الْمُنِيرِ
ഈ ജനം നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അവര്‍ക്കു മുമ്പുള്ളവരും അവ്വിധം തള്ളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളും പ്രമാണങ്ങളും വെളിച്ചം നല്‍കുന്ന വേദപുസ്തകവുമായി അവര്‍ക്കുള്ള ദൂതന്മാര്‍ അവരുടെയടുത്ത് ചെന്നിട്ടുണ്ടായിരുന്നു.
ثُمَّ أَخَذْتُ الَّذِينَ كَفَرُوا ۖ فَكَيْفَ كَانَ نَكِيرِ
പിന്നീട് സത്യത്തെ തള്ളിപ്പറഞ്ഞവരെ നാം പിടികൂടി. അപ്പോഴെന്റെ ശിക്ഷ എവ്വിധമായിരുന്നു!
أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفًا أَلْوَانُهَا ۚ وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ
അല്ലാഹു മാനത്തുനിന്ന് മഴ വീഴ്ത്തുന്നത് നീ കാണുന്നില്ലേ? അതുവഴി നാനാ നിറമുള്ള പലയിനം പഴങ്ങള്‍ നാം ഉല്‍പ്പാദിപ്പിക്കുന്നു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ വ്യത്യസ്ത വര്‍ണമുള്ള വഴികള്‍. കറുത്തിരുണ്ടതുമുണ്ട്.
وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَٰلِكَ ۗ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ ۗ إِنَّ اللَّهَ عَزِيزٌ غَفُورٌ
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വ്യത്യസ്ത വര്‍ണമുള്ളവയുണ്ട്. തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്. സംശയമില്ല; അല്ലാഹു പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.
إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ
ദൈവികഗ്രന്ഥം പാരായണം ചെയ്യുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും നഷ്ടം പറ്റാത്ത കച്ചവടം കൊതിക്കുന്നവരാണ്.
لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ
അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായും നല്‍കാനാണിത്. തന്റെ അനുഗ്രഹത്തില്‍നിന്ന് കൂടുതലായി കൊടുക്കാനും. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. വളരെ നന്ദിയുള്ളവനും.
وَالَّذِي أَوْحَيْنَا إِلَيْكَ مِنَ الْكِتَابِ هُوَ الْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ اللَّهَ بِعِبَادِهِ لَخَبِيرٌ بَصِيرٌ
നാം നിനക്കു ബോധനമായി നല്‍കിയ വേദപുസ്തകം സത്യമാണ്. അതിനു മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും. നിശ്ചയം അല്ലാഹു തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും എല്ലാം കാണുന്നവനുമാണ്.
ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ
പിന്നീട് നമ്മുടെ ദാസന്മാരില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവരെ നാം ഈ വേദപുസ്തകത്തിന്റെ അവകാശികളാക്കി. അവരില്‍ തങ്ങളോടുതന്നെ അതിക്രമം കാട്ടുന്നവരുണ്ട്. മധ്യനിലപാട് പുലര്‍ത്തുന്നവരുണ്ട്. ദൈവഹിതത്തിനൊത്ത് നന്മകളില്‍ മുന്നേറുന്നവരും അവരിലുണ്ട്. ഇതു തന്നെയാണ് അതിമഹത്തായ അനുഗ്രഹം.
جَنَّاتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
അവര്‍ നിത്യജീവിതത്തിനുള്ള സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടും. അവിടെ അവര്‍ ധരിക്കുക പട്ടുവസ്ത്രമായിരിക്കും.
وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ
അവര്‍ പറയും: "ഞങ്ങളില്‍ നിന്ന് ദുഃഖമകറ്റിയ അല്ലാഹുവിനു സ്തുതി. ഞങ്ങളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനാണ്; വളരെ നന്ദിയുള്ളവനും.
الَّذِي أَحَلَّنَا دَارَ الْمُقَامَةِ مِن فَضْلِهِ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ
"തന്റെ അനുഗ്രഹത്താല്‍ നമ്മെ നിത്യവാസത്തിനുള്ള വസതിയില്‍ കുടിയിരുത്തിയവനാണവന്‍. ഇവിടെ ഇനി നമ്മെ ഒരുവിധ പ്രയാസവും ബാധിക്കുകയില്ല. നേരിയ ക്ഷീണംപോലും നമ്മെ സ്പര്‍ശിക്കില്ല."
وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ
സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകത്തീ. അവര്‍ക്ക് അവിടെ മരണമില്ല. അതുണ്ടായിരുന്നെങ്കില്‍ മരിച്ചു രക്ഷപ്പെടാമായിരുന്നു. നരകശിക്ഷയില്‍നിന്ന് അവര്‍ക്കൊട്ടും ഇളവു കിട്ടുകയില്ല. അവ്വിധമാണ് നാം എല്ലാ നന്ദികെട്ടവര്‍ക്കും പ്രതിഫലം നല്‍കുന്നത്.
وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ
അവരവിടെ വച്ച് ഇങ്ങനെ അലമുറയിടും: "ഞങ്ങളുടെ നാഥാ, ഞങ്ങളെയൊന്ന് പുറത്തയക്കേണമേ. ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്തുകൊള്ളാം." അല്ലാഹു പറയും: "പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ മാത്രം നാം ആയുസ്സ് നല്‍കിയിരുന്നില്ലേ? നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിട്ടുമുണ്ടായിരുന്നില്ലേ? അതിനാലിനി അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്കിവിടെ സഹായിയായി ആരുമില്ല."
إِنَّ اللَّهَ عَالِمُ غَيْبِ السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
തീര്‍ച്ചയായും അല്ലാഹു ആകാശഭൂമികളില്‍ ഒളിഞ്ഞു കിടക്കുന്നവയൊക്കെയും അറിയുന്നവനാണ്. സംശയമില്ല, മനസ്സുകള്‍ ഒളിപ്പിച്ചുവെക്കുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.
هُوَ الَّذِي جَعَلَكُمْ خَلَائِفَ فِي الْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُ ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ إِلَّا خَسَارًا
നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍ ആ അവിശ്വാസത്തിന്റെ ദോഷം അവനു തന്നെയാണ്. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം തങ്ങളുടെ നാഥന്റെയടുത്ത് അവന്റെ കോപമല്ലാതൊന്നും വര്‍ധിപ്പിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം നഷ്ടമല്ലാതൊന്നും പെരുപ്പിക്കുകയില്ല.
قُلْ أَرَأَيْتُمْ شُرَكَاءَكُمُ الَّذِينَ تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ أَمْ آتَيْنَاهُمْ كِتَابًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ الظَّالِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا
പറയുക: "അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്താണ് അവര്‍ സൃഷ്ടിച്ചതെന്ന് എനിക്കൊന്നു കാണിച്ചുതരൂ. അല്ലെങ്കില്‍ ആകാശങ്ങളിലവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ലെങ്കില്‍ നാം അവര്‍ക്കെന്തെങ്കിലും പ്രമാണം നല്‍കിയിട്ടുണ്ടോ? അതില്‍നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്?" എന്നാല്‍ അതൊന്നുമല്ല; അക്രമികള്‍ അന്യോന്യം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത് വെറും വഞ്ചന മാത്രമാണ്.
إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ ۚ إِنَّهُ كَانَ حَلِيمًا غَفُورًا
അല്ലാഹു ആകാശഭൂമികളെ നീങ്ങിപ്പോകാതെ പിടിച്ചുനിര്‍ത്തുന്നു. അഥവാ, അവ നീങ്ങിപ്പോവുകയാണെങ്കില്‍ അവനെക്കൂടാതെ അവയെ പിടിച്ചുനിര്‍ത്തുന്ന ആരുമില്ല. അവന്‍ സഹനശാലിയും ഏറെ പൊറുക്കുന്നവനുമാണ്.
وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِن جَاءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى الْأُمَمِ ۖ فَلَمَّا جَاءَهُمْ نَذِيرٌ مَّا زَادَهُمْ إِلَّا نُفُورًا
ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്കാവും വിധം അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു, തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ വന്നെത്തിയാല്‍ തങ്ങള്‍ മറ്റേതു സമുദായത്തെക്കാളും സന്മാര്‍ഗം സ്വീകരിക്കുന്നവരാകുമെന്ന്. എന്നാല്‍ മുന്നറിയിപ്പുകാരന്‍ അവരുടെ അടുത്തു ചെന്നപ്പോള്‍ അത് അവരില്‍ വെറുപ്പ് മാത്രമേ വര്‍ധിപ്പിച്ചുള്ളൂ.
اسْتِكْبَارًا فِي الْأَرْضِ وَمَكْرَ السَّيِّئِ ۚ وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ الْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ اللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ اللَّهِ تَحْوِيلًا
അവര്‍ ഭൂമിയില്‍ അഹങ്കരിച്ചു നടന്നതിനാലാണിത്. ഹീനതന്ത്രങ്ങളിലേര്‍പ്പെട്ടതിനാലും. കുടിലതന്ത്രം അതു പയറ്റുന്നവരെത്തന്നെയാണ് ബാധിക്കുക. അതിനാല്‍ മുന്‍ഗാമികളുടെ കാര്യത്തിലുണ്ടായ ദുരന്താനുഭവങ്ങളല്ലാതെ മറ്റെന്താണ് അവര്‍ക്ക് കാത്തിരിക്കാനുള്ളത്? അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല.
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ وَكَانُوا أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ اللَّهُ لِيُعْجِزَهُ مِن شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرًا
ഇക്കൂട്ടര്‍ ഭൂമിയിലൂടെ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അവര്‍ ഇവരെക്കാള്‍ എത്രയോ കരുത്തരായിരുന്നു. അറിയുക: അല്ലാഹുവെ തോല്‍പിക്കുന്ന ഒന്നുമില്ല. ആകാശത്തുമില്ല. ഭൂമിയിലുമില്ല. തീര്‍ച്ചയായും അവന്‍ സകലം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِمَا كَسَبُوا مَا تَرَكَ عَلَىٰ ظَهْرِهَا مِن دَابَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ فَإِنَّ اللَّهَ كَانَ بِعِبَادِهِ بَصِيرًا
അല്ലാഹു മനുഷ്യരെ, അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെ കണ്ടറിയുന്നതാണ്.