Back to Surah List

سورة القلم

പേന

52 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

68:1

ن ۚ وَالْقَلَمِ وَمَا يَسْطُرُونَ

നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി.

68:2

مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല.

68:3

وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ

നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.

68:4

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.

68:5

فَسَتُبْصِرُ وَيُبْصِرُونَ

വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും.

68:6

بِأَييِّكُمُ الْمَفْتُونُ

നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്?

68:7

إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം.

68:8

فَلَا تُطِعِ الْمُكَذِّبِينَ

അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്.

68:9

وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ

നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.

68:10

وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ

അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്.

68:11

هَمَّازٍ مَّشَّاءٍ بِنَمِيمٍ

അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍.

68:12

مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ

നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.

68:13

عُتُلٍّ بَعْدَ ذَٰلِكَ زَنِيمٍ

ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും.

68:14

أَن كَانَ ذَا مَالٍ وَبَنِينَ

അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും.

68:15

إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.”

68:16

سَنَسِمُهُ عَلَى الْخُرْطُومِ

അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും.

68:17

إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ

ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം!

68:18

وَلَا يَسْتَثْنُونَ

അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല.

68:19

فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ

അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു.

68:20

فَأَصْبَحَتْ كَالصَّرِيمِ

അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി.

68:21

فَتَنَادَوْا مُصْبِحِينَ

പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു:

68:22

أَنِ اغْدُوا عَلَىٰ حَرْثِكُمْ إِن كُنتُمْ صَارِمِينَ

"നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.”

68:23

فَانطَلَقُوا وَهُمْ يَتَخَافَتُونَ

അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു:

68:24

أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ

"ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്.”

68:25

وَغَدَوْا عَلَىٰ حَرْدٍ قَادِرِينَ

അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി.

68:26

فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ

എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: "നാം വഴി തെറ്റിയിരിക്കുന്നു.

68:27

بَلْ نَحْنُ مَحْرُومُونَ

"അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.”

68:28

قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ

കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: "നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?”

68:29

قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ

അവര്‍ പറഞ്ഞു: "നമ്മുടെ നാഥന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും നാം അക്രമികളായിരിക്കുന്നു.”

68:30

فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَاوَمُونَ

അങ്ങനെ അവരന്യോന്യം പഴിചാരാന്‍ തുടങ്ങി.

68:31

قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ

അവര്‍ വിലപിച്ചു: "നമ്മുടെ നാശം! നിശ്ചയമായും നാം അതിക്രമികളായിരിക്കുന്നു.

68:32

عَسَىٰ رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَىٰ رَبِّنَا رَاغِبُونَ

"നമ്മുടെ നാഥന്‍ ഇതിനെക്കാള്‍ നല്ലത് നമുക്ക് പകരം നല്‍കിയേക്കാം. നിശ്ചയമായും നാം നമ്മുടെ നാഥനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു.”

68:33

كَذَٰلِكَ الْعَذَابُ ۖ وَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ

ഇവ്വിധമാണ് ഇവിടത്തെ ശിക്ഷ. പരലോക ശിക്ഷയോ കൂടുതല്‍ കഠിനവും. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!

68:34

إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّاتِ النَّعِيمِ

ഉറപ്പായും ദൈവ ഭക്തര്‍ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.

68:35

أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ

അപ്പോള്‍ മുസ്ലിംകളോടു നാം കുറ്റവാളികളെപ്പോലെയാണോ പെരുമാറുക?

68:36

مَا لَكُمْ كَيْفَ تَحْكُمُونَ

നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നത്.

68:37

أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ

അതല്ല, നിങ്ങളുടെ വശം വല്ല വേദപുസ്തകവുമുണ്ടോ? നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?

68:38

إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ

നിങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ നിങ്ങള്‍ക്ക് അതിലുണ്ടെന്നോ?

68:39

أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَىٰ يَوْمِ الْقِيَامَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ

അതല്ലെങ്കില്‍ നിങ്ങള്‍ തീരുമാനിക്കുന്നതു തന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്നതിന് ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിലനില്‍ക്കുന്ന വല്ല കരാറും നമ്മുടെ പേരില്‍ നിങ്ങള്‍ക്കുണ്ടോ?

68:40

سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ

അവരോട് ചോദിക്കുക: തങ്ങളില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നത്?

68:41

أَمْ لَهُمْ شُرَكَاءُ فَلْيَأْتُوا بِشُرَكَائِهِمْ إِن كَانُوا صَادِقِينَ

അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ പങ്കാളികളെ അവരിങ്ങ് കൊണ്ടുവരട്ടെ. അവര്‍ സത്യവാദികളെങ്കില്‍!

68:42

يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ

കണങ്കാല്‍ വെളിവാക്കപ്പെടുംനാള്‍; അന്നവര്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിളിക്കപ്പെടും. എന്നാല്‍ അവര്‍ക്കതിനു സാധ്യമാവില്ല.

68:43

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ

അന്നവരുടെ നോട്ടം കീഴ്പോട്ടായിരിക്കും. അപമാനം അവരെ ആവരണം ചെയ്യും. നേരത്തെ അവര്‍ പ്രണാമമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരുന്നല്ലോ. അന്നവര്‍ സുരക്ഷിതരുമായിരുന്നു.

68:44

فَذَرْنِي وَمَن يُكَذِّبُ بِهَـٰذَا الْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

അതിനാല്‍ ഈ വചനങ്ങളെ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതരിക. അവരറിയാത്ത വിധം നാമവരെ പടിപടിയായി പിടികൂടും.

68:45

وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ

നാമവര്‍ക്ക് സാവകാശം നല്‍കിയിരിക്കുകയാണ്. എന്റെ തന്ത്രം ഭദ്രം തന്നെ; തീര്‍ച്ച.

68:46

أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

അല്ല; നീ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അവര്‍ കടബാധ്യതയാല്‍ കഷ്ടപ്പെടുകയാണോ?

68:47

أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ

അതല്ലെങ്കില്‍ അവരുടെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അവര്‍ അത് എഴുതിയെടുക്കുകയാണോ?

68:48

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ

അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക. നീ ആ മത്സ്യക്കാരനെപ്പോലെ ആകരുത്. അദ്ദേഹം കൊടും ദുഃഖിതനായി പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക.

68:49

لَّوْلَا أَن تَدَارَكَهُ نِعْمَةٌ مِّن رَّبِّهِ لَنُبِذَ بِالْعَرَاءِ وَهُوَ مَذْمُومٌ

തന്റെ നാഥനില്‍നിന്നുള്ള അനുഗ്രഹം രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍ അദ്ദേഹം ആ പാഴ്മണല്‍ക്കാട്ടില്‍ ആക്ഷേപിതനായി ഉപേക്ഷിക്കപ്പെടുമായിരുന്നു.

68:50

فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ

അവസാനം അദ്ദേഹത്തിന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അങ്ങനെ സജ്ജനങ്ങളിലുള്‍പ്പെടുത്തുകയും ചെയ്തു.

68:51

وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ

ഈ ഉദ്ബോധനം കേള്‍ക്കുമ്പോള്‍ സത്യനിഷേധികള്‍ നീ നിന്റെ കാലിടറി വീഴുമാറ് നിന്നെ തുറിച്ചു നോക്കുന്നു. ഇവന്‍ ഒരു മുഴു ഭ്രാന്തന്‍ തന്നെയെന്ന് പുലമ്പുകയും ചെയ്യുന്നു.

68:52

وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ

എന്നാലിത് മുഴുലോകര്‍ക്കുമുള്ള ഒരുദ്ബോധനമല്ലാതൊന്നുമല്ല.